Friday, July 25, 2008

ആമയെ വെള്ളത്തിലിട്ടാല്‍
ഒരു ദിവസം ഒരു കുറുക്കന്‍ ഇര തേടി നടക്കുകയായിരുന്നു. ഏറെ നേരം അലഞ്ഞിട്ടും ഒരു ചെറു ജീവിയെപ്പോലും അവന് ഭക്ഷണമായി കിട്ടിയില്ല. നേരം ഉച്ച കഴിഞ്ഞു. കുറുക്കന് നന്നേ വിശക്കാന്‍ തുടങ്ങി. അപ്പോഴതാ കാട്ടുവഴിയുടെ അരികില്‍ ഒരനക്കം. അവന്‍ സൂക്ഷിച്ച് നോക്കി. അതൊരാമയായിരുന്നു.
ആമയെങ്കില്‍ ആമ: അവന്‍ ആമയുടെ മുമ്പില്‍ ചാടിവീണു. അതിനെ പിടികൂടി. പേടിച്ചു വിറച്ച ആമ തന്റെ കൈയും കാലും തോടിനുള്ളിലേക്ക് പിന്‍വലിച്ചു. കട്ടി പുറംതോടു മാത്രമായ ആമയെ എങ്ങനെ ഭക്ഷിക്കുമെന്നറിയാതെ കുറുക്കന്‍ കുഴങ്ങി. കുറുക്കന്‍ പല്ലു കൊണ്ട് ആമയുടെ പുറംതോട് കടിച്ച് പൊട്ടിക്കാന്‍ നോക്കി. എന്ത് ഫലം! പല്ല് വേദനിച്ചതല്ലാതെ ആമയുടെ പുറംതോടിന് ഒരു പോറലുപോലും ഏറ്റില്ല.
അപ്പോള്‍ ആമ പറഞ്ഞു : " ചങ്ങാതീ, ഏന്നെ തിന്നണമെങ്കില്‍ എന്റെ ഈ കട്ടിയുള്ള പുറംതോട് പൊളിക്കണം. അതിന് എന്നെ കുറേ നേരം വെള്ളത്തില്‍ താഴ്ത്തിപ്പിടിക്കണം.
" ആമ പറഞ്ഞത് ശരിയാണെന്ന് കുറുക്കന് തോന്നി. കുറുക്കന്‍ ആമയേയുംകൊണ്ട് കാട്ടരുവിയുടെ കരയിലെത്തി. കുറച്ച് ആഴമുള്ള ഭാഗത്ത് ആമയെ അവന്‍ താഴ്ത്തി വെച്ചു. ആമ പോകാതിരിക്കാന്‍ കുറുക്കന്‍ തന്റെ കാലുകൊണ്ട് അതിന്റെ പുറത്ത് ചവിട്ടി നിന്നു.
അപ്പോള്‍ ആമ പറഞ്ഞു : " കുറുക്കാ, കുറുക്കാ, ഞാനിതാ ഒഴുക്കില്‍ ഒലിച്ചു പോകുന്നു. നീ എന്റെ പുറത്തു കാലമര്‍ത്തി ഒഴുക്കില്‍ നിന്ന് രക്ഷിക്കൂ. താന്‍ കാലമര്‍ത്തി വെച്ചിരിക്കുന്നത് ആമയുടെ പുറത്തല്ല എന്ന് ഈ വാക്കുകള്‍ കേട്ട് കുറുക്കന്‍ വിശ്വസിച്ചു. കുറുക്കന്‍ ആമയുടെ പുറത്ത് വെച്ച കാല്‍ പതുക്കെ പിന്‍വലിച്ച് ആമയാണെന്ന് തെറ്റിദ്ധരിച്ച് തൊട്ടടുത്തുള്ള കല്ലില്‍ ചവിട്ടി നിന്നു. ഏറെ നേരം കഴിഞ്ഞിട്ടും അനക്കമില്ലെന്ന് കണ്ട് കുറുക്കന്‍ ആമയെ എടുക്കാന്‍ നോക്കിയപ്പോഴാണ് അബദ്ധം പറ്റിയെന്ന് കുറുക്കനറിഞ്ഞത്. അപ്പോഴേക്കും ആമ എത്തേണ്ടിടത്ത് എത്തിയിരുന്നു.

No comments: